ലൈഫ് മിഷൻ പദ്ധതിയ്ക് മുമ്പും ശേഷവുമുള്ള കാർത്യാനിയുടെ വീട്
കോട്ടയം: കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിലെ വെളിയന്നൂർ പഞ്ചായത്തിലെ കുന്നപ്പള്ളി വീട്ടിലെ 70 വയസ്സുള്ള താമസക്കാരിയാണ് കാർത്യായനി മാധവൻ. കർഷക തൊഴിലാളിയായിരുന്ന കാർത്യായനിക്ക് പ്രായാധിക്യവും പല വിധ രോഗങ്ങളും മൂലം യാതൊരു ജോലിയും ചെയ്യാനാവാത്ത സ്ഥിതിയാണ്. വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് 2008-09 വർഷം പട്ടിക ജാതി വകുപ്പിൽ നിന്നും ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം 3 സെന്റ് സ്ഥലം ലഭിക്കുകയുണ്ടായി. 2009-10 വർഷം IAY പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിന് തുക അനുവദിച്ചുവെങ്കിലും പ്രസ്തുത സ്ഥലത്തേയ്ക്ക് സാധനസാമഗ്രികള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും ജലദൗർലഭ്യവും കാരണം തറയുടെ പണികള്‍ തുടങ്ങിവയ്ക്കുവാനേ കഴിഞ്ഞുള്ളു. ഈ അവസരത്തിലാണ് സ്വപ്നത്തിന് പുതുപ്രഭയേകി ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാംഘട്ട ലിസ്റ്റിൽ കാർത്യായനിയെ ഉള്‍പ്പെടുത്തുന്നത്. തനിക്ക് ഒറ്റയ്ക്ക് പണികള്‍ പൂർത്തീകരിക്കുവാൻ കഴിയില്ലായെന്നു കാർത്യായനി പഞ്ചായത്തിനെ അറിയിച്ചു. ഈ അവസരത്തിൽ ലൈഫ് മിഷന്റെ നിർദ്ദേശപ്രകാരം സ്പിൽ ഓവലറുകളുടെ പണികള്‍ പൂർത്തീയാക്കുവാൻ പഞ്ചായത്ത് കമ്മിറ്റി രൂപീകരിക്കുകയും ഇതേ തുടർന്ന് വാർഡ് തലത്തിൽ ഏഴ് അംഗ കമ്മിറ്റി രൂപീകരിക്കുകയും വീടിന്റെ നിർമ്മാണചുമതല ഏറ്റെടുക്കുകയും ചെയ്തു. നിർമ്മാണ സാമഗ്രികള്‍ പണിസ്ഥലത്ത് എത്തിക്കുന്നതിന് മാർ കുര്യാക്കോസ് ഏലിയാസ് കോളേജിലെ NSS-ലെ കുട്ടികള്‍ ഒരു ദിവസം ശ്രമദാനം നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടേയും - പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി സിറ്റ് ഔട്ട്, സ്വീകരണമുറി, ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത്റൂം, അടുക്കള, വര്‍ക്ക് ഏരിയുള്ള 450 sq.ft ഉള്ള വീട് കാർത്ത്യായനിക്ക് നിർമ്മിച്ചു നല്‍കുവാൻ കഴിഞ്ഞു. പലവിധ വാർദ്ധക്യ അസു:ഖങ്ങളുള്ള കാർത്ത്യായനിക്ക് ലൈഫ് മിഷൻ പദ്ധതിയുടെ പ്രവർത്തനം ഒരു അനുഗ്രഹമായി മാറി.
- 193 views